July 11, 2013

ലൈഫ്, ആന്‍ഡ്‌ നത്തിംഗ് മോര്‍ (Life, and Nothing More -1991)

ചിത്രം: ലൈഫ്, ആന്‍ഡ്‌ നത്തിംഗ് മോര്‍Life, and Nothing More...-1991(ഇറാന്‍)
രചന, സംവിധാനം: അബ്ബാസ് കിയറോസ്തമി
ഭാഷ: പേര്‍ഷ്യന്‍
----------------------------------------------------------------

1990 ല്‍ ഇറാനിലുണ്ടായ ഭൂകമ്പത്തില്‍ 30000 ല്‍ അധികം പേര്‍ മരണപ്പെട്ടു എന്നാണ് കണക്ക്. 1987 ല്‍ പോഷ്സ്താന്‍, കോക്കര്‍ എന്നീ മലയോര ഗ്രാമങ്ങളെ കേന്ദ്രീകരിച്ചു ഷൂട്ട്‌ ചെയ്ത തന്‍റെ കഴിഞ്ഞ ചിത്രമായ 'വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോം?" ല്‍ അഭിനയിച്ച താരങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ സംവിധായകന്‍ അബ്ബാസ്‌ കിയറോസ്തമി ഭൂകമ്പത്തിനു ശേഷം ഒരു യാത്ര നടത്തി. അവിടെ അദ്ദേഹം കണ്ട കാഴ്ചകളാണ് "ലൈഫ് ആന്‍ഡ്‌ നത്തിംഗ് മോര്‍..." എന്ന സിനിമയായി പുനര്‍ ജനിച്ചത്.

ഡോക്യുമെന്ടറി സ്വഭാവം പുലര്‍ത്തുന്ന ഈ സിനിമ മികച്ചൊരു കലാസൃഷ്ടിയാണോ എന്നതില്‍ തര്‍ക്കമുണ്ടായെക്കാം. അവിടെയാണ് ലോകസിനിമയുടെ ആചാര്യന്‍മാര്ക്കിടയില്‍ അബ്ബാസ്‌ കിയറോസ്തമി വ്യത്യസ്തനാകുന്നത്. അദ്ദേഹത്തിന്റെ മറ്റു സിനിമകള്‍ കാണാത്തവര്‍ക്ക് ഈ ചിത്രം ഒട്ടും ആസ്വദിക്കാനാവില്ല. 'വേര്‍ ഈസ്‌ ദി ഫ്രെണ്ട്സ് ഹോം? എങ്കിലും തീര്‍ച്ചയായും കണ്ടിരിക്കണം.

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും വിള്ളല്‍ വീണ റോഡുകളും താണ്ടി കോക്കര്‍ എന്ന ഗ്രാമം ലക്ഷ്യമാക്കിയുള്ള യാത്രയാണ് ആദ്യ പകുതി. പഴയ സിനിമയിലെ നായകനായ ബാലന്റെ ചിത്രമുള്ള പോസ്റര്‍ ഉപയോഗിച്ച് അവന്റെ നാട് അന്വേഷിച്ച് കാറില്‍ യാത്ര തുടരുന്നു. വളരെ ദുര്‍ഘടമായ പാതകള്‍ പിന്നിടുമ്പോഴും വഴിവക്കില്‍ കാണുന്ന ആളുകളോട് ദുരന്തത്തെക്കുറിച്ച് ആരായുന്നു. എങ്ങനെ അവര്‍ അതിനെ അതിജീവിച്ചു എന്ന് ചോദിച്ചറിയുന്നു.

കോക്കര്‍ എന്ന ഗ്രാമം അദേഹത്തിന് എത്ര പ്രിയപ്പെട്ടതാണ് എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ യാത്രയും സിനിമയും. "കോക്കര്‍ ത്രയം (Koker trilogy)" എന്നപേരില്‍ അറിയപ്പെടുന്ന മൂന്ന് ചിത്രങ്ങളില്‍ രണ്ടാമത്തേതാണ് "ലൈഫ് ആന്‍ഡ്‌ നത്തിംഗ് മോര്‍." (ത്രൂ ദി ഒലിവ് ട്രീസ്‌ ആണ് മൂന്നാമത്തെ ചിത്രം.)

സിനിമയെന്ന കല കിയറോസ്തമി എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം ജീവിതമാര്ഗ്ഗമോ പ്രശസ്തിയോ മാത്രമല്ല. ആത്മപ്രകാശനം കൂടിയാണ്. ഇറാന്‍ എന്ന രാജ്യത്ത് ആവിഷ്കാരസ്വാതന്ത്യത്തിനു പരിമിതികളുണ്ടായിട്ടും  ജന്മനാട് ഉപേക്ഷിച്ചുപോകാത്ത ചുരുക്കം സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.
ദുരന്തത്തിന്റെ ഭീകരത ലോകത്തെ കാണിക്കുന്നതിനോടൊപ്പം അതിനെ അതിജീവിച്ച ഒരു ജനതയുടെ മനോബലത്തെക്കുറിച്ച് ഉറക്കെ വിളിച്ചുപറയുക കൂടിയാണ്. അവിടെ വിലപിക്കുന്നവരില്ല. ആളുകള്‍ തങ്ങളുടെ ദിനചര്യകളില്‍ വ്യാപൃതരാണ്. മരിച്ചവര്‍ക്ക് ദൈവം അത്രെയും ആയുസേ നല്‍കിയിട്ടുള്ളൂ, അപകടത്തില്‍ നിന്നു തന്നെ സംരക്ഷിച്ചതിന് നന്ദി പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്.

തകര്‍ന്നടിഞ്ഞ കെട്ടിടത്തില്‍ നിന്നും പുത്തന്‍ കോട്ടും സ്യൂട്ടും ധരിച്ച് ഇറങ്ങി വന്ന് ഷൂ പോളീഷ് ചെയ്യുന്ന ചെറുപ്പകാരനെ അപഹാസ്യമായായാണ് നാം ആദ്യം വീക്ഷിക്കുക. നിരവധി ബന്ധുക്കള്‍ മരിച്ച ഭൂകമ്പത്തിനു പിറ്റെന്ന് വിവാഹിതനായത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള അയാളുടെ മറുപടി മതി ഈ സിനിമയുടെ ദിശ അറിയൂവാന്‍.
"ഇന്നു മരിച്ചവര്‍ക്കുവേണ്ടി ഒരു ദിവസത്തെ ദുഖാച്ചചരണം, ചില്പ്പോള്‍ ഏഴ്, അല്ലെങ്കില്‍ നാല്പത്, വീണ്ടും അടുത്ത ഒരുവര്‍ഷത്തിനും ശേഷം ഭൂകമ്പം വന്നേക്കാം. ഇതാണ് ജീവിതം". ലൈഫ്! ആന്‍ഡ്‌ നത്തിംഗ് മോര്‍....!!

No comments:

Post a Comment

Comments